കാസര്‍കോട് : മംഗലാപുരത്തേക്ക് ആംബുലന്‍സ് കടത്തിവിടാത്തതിനെ തുടര്‍ന്ന് വയോധിക മരണപ്പെട്ടു. കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലെ ചെക്ക് പോസ്റ്റില്‍ കര്‍ണാടക പൊലീസ് ആംബുലന്‍സ് തടയുകയായിരുന്നു. ഉദ്യാവരയിലെ എഴുപതുകാരിയായ പാത്തുമ്മയാണ് ചികിത്സ കിട്ടാതെ മരണപ്പെട്ടത്.

കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് ചികിത്സ ലഭിക്കാതെയുള്ള രണ്ടാമത്തെ മരണമാണ്. വൃക്കരോഗിയായിരുന്നു മരണപ്പെട്ട പാത്തുമ്മ. കഴിഞ്ഞ ദിവസം രാത്രിയിലാണ് മംഗലാപുരത്തേക്ക് ആംബുലന്‍സില്‍ പോയത്. എന്നാല്‍ കര്‍ണാടക പൊലീസ് ആംബുലന്‍സ് കടത്തിവിടാന്‍ തയാറായില്ല. തുടര്‍ന്ന് തിരികെ വീട്ടിലെത്തിച്ച സ്ത്രീ ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.