കൊവിഡ് കാലത്ത് കിറ്റ് നല്‍കിയത് കേന്ദ്രസര്‍ക്കാരിന്റെ കിറ്റാണെന്ന് ചിലര്‍ പറയുന്നുവെന്നും എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും അത് കൊടുത്തിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.


ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി പലവ്യഞ്ജനകിറ്റ് വിതരണം ചെയ്തിട്ടുണ്ട്. അത് വലിയ കാര്യമല്ലെങ്കിലും കിറ്റ് മുടങ്ങാതെ വിതരണം ചെയ്യാന്‍ സാധിച്ചു.


ഒരു വിവേചനവുമില്ലാതെയാണ് കിറ്റ് വിതരണം ചെയ്തത്. എന്നാല്‍ വിതരണം ചെയ്ത കിറ്റ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതാണെന്നും പിന്നീട് അത് സംസ്ഥാനത്തിന്റേതാണെന്ന് അവകാശപ്പെടുകയാണെന്നുമാണ് പ്രചാരണം.


ഇത് സംസ്ഥാനസര്‍ക്കാരിന്റെ കിറ്റ് ആണെന്ന് ഞങ്ങളാരും കൊട്ടിഘോഷിക്കാന്‍ പോയിട്ടില്ല. അതുമായി ബന്ധപ്പെട്ട് കേരളത്തില്‍ അനാവശ്യപ്രചാരണവും സര്‍ക്കാര്‍ നടത്തിയിട്ടില്ല.


കാര്യങ്ങള്‍ എങ്ങനെ വക്രീകരിക്കാം എന്നാണ് കേരളത്തിലെ ബിജെപി-കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.


സംസ്ഥാനത്തായാലും രാജ്യത്തായാലും വര്‍ഗീയതയ്ക്ക് എതിരെ ഉറച്ച നിലപാടെടുക്കണം. അത് ജനം കൃത്യമായി വിലയിരുത്തുന്നുണ്ട്. മതനിരപേക്ഷതയുടെ സംരക്ഷണം, അതിന്റെ അടിസ്ഥാനം വര്‍ഗീയതയോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.